District News
വണ്ടിത്താവളം: താമരക്കുളത്ത് പാലംനിർമാണം നടക്കുന്ന സ്ഥലത്ത് ബൈക്ക് മറിഞ്ഞ് രണ്ടു യുവാക്കൾക്കു പരിക്ക്. ബുധനാഴ്ച രാത്രി 12 നാണ് അപകടമുണ്ടായത്. റോഡിൽ മുന്നറിയിപ്പ് ബാരിക്കേഡ് സ്ഥാപിക്കാതിരുന്നതാണ് പത്തടി താഴ്ചയിലേക്കു ബൈക്കും യാത്രികരും വീഴാനിടയാക്കിയത്.
പ്രദേശത്ത് ഫുട്ബോൾ പ്രേമികൾ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിനിടെ ശബ്ദം കേട്ട് സ്ഥലത്തെത്തിയാണ് വീണവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. പൊളിച്ചുപണിയുമ്പോൾ പാലിക്കേണ്ടതായ മുൻകരുതലുകൾ പാലിക്കാതെയാണ് പാലംനിർമാണം നടത്തിവരുന്നത്.
അപകടവിവരം അറിഞ്ഞശേഷം ഇരുവശത്തും മുന്നറിയിപ്പ് ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. വൈകാതെ പാലംപണി പൂർത്തിയാക്കുമെന്നു കരാറുകാരൻ പറഞ്ഞു. കർഷകന്റെ വയലിലൂടെയാണ് ഇപ്പോൾ വാഹനങ്ങൾ കടന്നുപോകുന്നത്.
District News
ആലുവ: കലുങ്ക് നിർമാണത്തിനായി മുന്നറിയിപ്പില്ലാതെ നിരോധനം ഏർപ്പെടുത്തിയ ആലുവ മാർക്കറ്റ് റോഡിൽ ഗതാഗതം ഭാഗികമായി അനുവദിച്ചു. കലുങ്കിന് താഴെ നിർമിക്കുന്ന കാനയുടെ ഒരു ഭാഗത്തെ നിർമാണം പൂർത്തിയാക്കിയാണ് ഭാഗികമായി തുറന്നത്. ഇതോടെ പ്രൈവറ്റ് സ്റ്റാൻഡിലേക്കും സ്റ്റാൻഡിന് മുന്നിലൂടെയുമുളള ഗതാഗതവും പുന:രാരംഭിച്ചു.
ഇന്നലെ രാവിലെ മുതലാണ് മാർക്കറ്റ് ഭാഗത്ത് നിന്നും സ്വകാര്യ ബസ് സ്റ്റാൻഡ് ഭാഗത്തേക്കുള്ള ഗതാഗതം അനുവദിച്ചത്. എതിർദിശയിലേക്കുള്ള ഗതാഗതം പുന:രാരംഭിക്കണമെങ്കിൽ ഇനിയും ഏതാനും ദിവസങ്ങൾ കൂടി വേണ്ടിവരും.
കഴിഞ്ഞ 13നാണ് ബസ് സ്റ്റാൻഡിന് സമീപം മാർക്കറ്റ് റോഡിൽ മാലിന്യ കാന പുതുക്കിപ്പണിയുന്നതിനായി ഗതാഗതം നിരോധിച്ചത്.
പൊതുമരാമത്ത് വകുപ്പ് മുന്നറിയിപ്പില്ലാതെ ഗതാഗതം നിരോധിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കാന നിർമാണത്തെ തുടർന്ന് ബസുകളെല്ലാം തോന്നിയ പോലെ സർവീസ് നടത്തിയത് യാത്രക്കാരെ ഏറെ വലച്ചിരുന്നു.
സിറ്റിയിൽ നിന്നുള്ള ബസുകൾ നഗരം ചുറ്റാതെ ബാങ്ക് കവലയിൽ നിന്നും നേരിട്ട് സ്റ്റാൻഡിലേക്ക് പ്രവേശിക്കുകയായിരുന്നു. പറവൂർ, അങ്കമാലി, ബസുകൾ ദേശീയപാത വഴി പോയതും യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു.
District News
കായംകുളം: ആറാട്ടുപുഴയുടെ ഇരുകരകളെയും ബന്ധിപ്പിച്ച് കായലിന് കുറുകെ നിർമിക്കുന്ന കനകക്കുന്ന്-കള്ളിക്കാട് പാലത്തിന്റെ നിർമാണം വൈകുന്നതിൽ തീരദേശവാസികൾക്ക് പ്രതിഷേധം. 2022-ലെ സംസ്ഥാന ബജറ്റിലാണ് പാലത്തിനായി 100 കോടി രൂപ വകയിരുത്തിയത്. തുടർന്ന് പാലത്തിന്റെ അലൈൻമെന്റ് നിശ്ചയിച്ച് മണ്ണുപരിശോധന പൂർത്തിയാക്കി. ഇതു വിലയിരുത്തി രൂപരേഖ തയാറാക്കേണ്ടത് പൊതുമരാമത്തുവകുപ്പ് ഡിസൈൻ വിഭാഗമാണ്.
എന്നാൽ, ഇതുമായി ബന്ധപ്പെട്ടുള്ള തുടർനടപടികൾ എങ്ങുമെത്തിയില്ല. കായംകുളം കായലിന്റെ ഇരുകരകളിലുമായി കിടക്കുന്ന പഞ്ചായത്തിന്റെ മധ്യഭാഗത്തായി പാലം നിർമിക്കണമെന്നത് പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. സുനാമിക്കുശേഷം തെക്കുഭാഗത്തു നിർമിച്ച കൊച്ചിയുടെ ജെട്ടി-പെരുമ്പള്ളി പാലം മാത്രമാണ് മറുകര കടക്കാനുള്ള ഏക മാർഗം. ഇതല്ലാതെ മറുകരയെത്തണമെങ്കിൽ വടക്ക് തൃക്കുന്നപ്പുഴയിലെത്തണം.
പടിഞ്ഞാറേക്കരയിലെ കള്ളിക്കാട്ടും പരിസരപ്രദേശങ്ങളിലുമാണ് പഞ്ചായത്തിലെ മിക്ക സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്നത്. കുടുംബാരോഗ്യകേന്ദ്രവും ആയുർവേദ ആശുപത്രിയും പഞ്ചായത്ത്, വില്ലേജ് ഓഫീസുകളും കൃഷിഭവനുമെല്ലാം ഇവിടെയാണ്. രണ്ടുമുതൽ ആറുവരെയുള്ള വാർഡുകൾ കിഴക്കേക്കരയിലാണ്. ഇവിടങ്ങളിൽ രണ്ടായിരത്തിലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവർക്ക് പടിഞ്ഞാറേക്കരയിലെ സർക്കാർ ഓഫീസുകളിൽ റോഡുമാർഗം പോയിവരാൻ 25-30 കിലോമീറ്ററോളം സഞ്ചരിക്കണം.
മറിച്ച് പടിഞ്ഞാറേക്കരയിലെ താമസക്കാർക്കും ആവശ്യങ്ങൾക്കായി കിഴക്കേക്കരയിലെത്തണമെങ്കിലും ഈ ദൂരംതന്നെ സഞ്ചരിക്കണം. അതിനാൽ കനകക്കുന്ന്-കള്ളിക്കാട് പാലത്തിന്റെ നിർമാണം പുതിയ സർക്കാരിന്റെ കാലത്തെങ്കിലും പൂർത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് തീരദേശവാസികൾ.
District News
കാഞ്ഞിരപ്പള്ളി: മുന്നറിയിപ്പില്ലാതെ കലുങ്ക് നിർമാണം നടത്തിയതോടെ ജനങ്ങൾ ദേശീയപാതയിൽ കുടുങ്ങിയത് മണിക്കൂറോളം. ദേശീയപാത 183ൽ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയത്തിന് സമീപത്തെ കലുങ്കിന്റെ രണ്ടാംഘട്ട നിർമാണമാണ് ഇന്നലെ യാതൊരു മുന്നറിയിപ്പുമില്ലാതെ തുടങ്ങിയത്. ഇതോടെ പേട്ടക്കവല മുതൽ 26-ാംമൈൽ വരെ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു.
കാലപ്പഴക്കം മൂലം പുതുക്കിപ്പണിയാനായി കഴിഞ്ഞ സെപ്റ്റംബർ 11നാണ് കലുങ്കിന്റെ പാതി ഭാഗം പൊളിച്ച് ആദ്യഘട്ട നിർമാണം ആരംഭിച്ചത്. ഇപ്പോൾ കലുങ്കിന്റെ ഇടതുവശത്തെ പകുതി ഭാഗത്തിന്റെ എർത്ത് കട്ടിംഗ് പ്രവർത്തനമാണ് ആരംഭിച്ചിരിക്കുന്നത്.
എന്നാൽ, തിങ്കളാഴ്ച്ച പത്രം ഇല്ലാതിരുന്നതിനാലാണ് അറിയിപ്പ് നൽകുവാൻ കഴിയാതിരുന്നതെന്നും ഒരു മാസത്തേക്ക് കലുങ്കിന്റെ നിർമാണം പൂർത്തിയാകും വരെ ഗതാഗതനിയന്ത്രണം ഉണ്ടാകുമെന്നും ദേശീയപാതാ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.
District News
ചാവക്കാട്: വിദ്യാർഥികൾക്കും യാത്രക്കാർക്കും പേടിസ്വപ്നമായിരുന്ന പാലംകടവ് പാലത്തിലൂടെ ഇനി നടക്കാം. കടപ്പുറം - ഒരുമനയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കനോലി കനാലിന് കുറുകെയുള്ള പാലംകടവ് പാലം അപകടസ്ഥിതിയിലായിരുന്നു.
എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്നു 30.66 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലം അറ്റകുറ്റപ്പണി നടത്തിയത്. 2010വരെ കടത്തുതോണിയായിരുന്നു. പിന്നീട് കടപ്പുറം പഞ്ചായത്ത് അഞ്ചുലക്ഷം രൂപ ചെലവില്‍, നാട്ടുകാരുടെ സഹകരണത്തോടെ മരപ്പാലംപണിതെങ്കിലും രണ്ടുവര്‍ഷം കൊണ്ട് അതിന്റം ആയുസ് തീർന്നു.
പിന്നീട് പ്രകൃതിക്ഷോഭ ദുരിതാശ്വാസപദ്ധതിയില്‍ ഉള്‍പ്പെടുത്തി 25 ലക്ഷം രൂപ ചെലവിലാണ് റവന്യു വകുപ്പിന്റെ കീഴില്‍ പാലം പണിതത്. പല കാരണങ്ങളാല്‍ ഏതാനും വര്‍ഷങ്ങളായി പാലത്തിന്റെ അറ്റകുറ്റപ്പണി നടക്കാതിരുന്നതാണ് പാലം ഉപയോഗിക്കാന്‍ കഴിയാത്തവിധം തകര്‍ച്ചാഭീഷണിയിലായത്.
ഇതേതുടര്‍ന്നാണ് ഇരുമ്പുപാലം നവീകരിച്ചത്. പാലത്തിന്റെ ഉദ്ഘാടനം എന്‍.കെ. അക്ബര്‍ എംഎല്‍എ നിര്‍വഹിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സാലിഹ ഷൗക്കത്ത് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈനി ഷാജി, ഒരുമനയൂര്പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ് തുടങ്ങിയവര്‍പ്രസംഗിച്ചു.